ഷാഫി ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമിയാക്കും: ഡിസിസി പ്രസി‍ഡന്‍റ് പ്രവീൺ കുമാർ

 

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ  ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാനൂരിൽ പൊട്ടിയ ബോംബിന്‍റെ ബാക്കിയാണ് ഹരിഹരന്‍റെ വീട്ടിൽ പൊട്ടിയതെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. അതേസമയം, 'മാപ്പ് പറയലിൽ തീരില്ല' എന്ന സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്.

തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരന്‍റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎം. അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഎം ഇനിയും ശ്രമിക്കേണ്ട. ആർ എം പിയുടെ ഉദയത്തോടെ വടകരയിൽ സിപിഎമ്മിന്‍റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി പിയെ പോലെ ആർ എം പിയെയും ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു ഡി എഫ് പ്രതിരോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.