താനൂരിൽ അപകടം; ആളുകളെ കുത്തി നിറച്ചു, ബോട്ടിൽ 37 പേരെ കയറ്റി; റിമാൻഡ് റിപ്പോർട്ട്

 

താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്ന് റിമാൻഡ് റിപ്പോർട്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിൻറെ ഡെക്കിൽ പോലും ആളുകളെ കയറ്റി. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസിൻറെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നാളെ അപേക്ഷ നൽകും. 

22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് ബോട്ട് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോട്ടിൻറെ ഡക്കിൽ ഇരിക്കാൻ സൗകര്യം ഒരുക്കി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. വലിയ അപകടം ഉണ്ടാകുമെന്ന് ബോധ്യം നടത്തിപ്പുകാരനുണ്ടായിരുന്നു. ബോട്ടിൻറെ ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ പ്രതിയായ ബോട്ടുടമ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. അതിനിടെ, ഒളിവിൽ പോയ ബോട്ട് ഡ്രൈവറെ പൊലീസ് പിടികൂടി. ഇയാളെയും ബോട്ട് ജീവനക്കാരനെയും പൊലീസ് ഇന്ന് കേസിൽ പ്രതി ചേർക്കും. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും ചോദ്യം ചെയ്യും.