തലശ്ശേരി ഇരട്ടക്കൊലക്കേസ്; കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി

 

തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ട് പൊലീസിന്‍റെ തെളിവെടുപ്പ്. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതത്തിനായി പോയ ഓട്ടോയും കണ്ടെത്തി. മൂന്നാം പ്രതി സന്ദീപിന്‍റെ വീടിനടുത്താണ് ഓട്ടോ നിർത്തിയിട്ടിരുന്നത്. ആയുധം ഒളിപ്പിച്ച് ശേഷം കർണാടകയിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ പാറായി ബാബു ഒളിവിൽ കഴിയുകയായിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബാബു സഞ്ചരിച്ച കാർ വളഞ്ഞിട്ട് സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്പെടുത്തിയത്. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെക്കൂടി പിടികൂടി.