ഭരണസംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും കൺമുന്നിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ; മാർത്തോമ്മാ സഭാധ്യക്ഷൻ
 

 

ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങളിൽ ജനാധിപത്യത്തിൻ്റെ ഭാവി എന്താകും എന്ന ആശങ്കയുണ്ടെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത. ഭരണസംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും കൺമുന്നിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വയനാട് സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭാധ്യക്ഷൻ പറഞ്ഞു. നൂറ്റി ഇരുപത്തിയൊമ്പതാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ ജനാധിപത്യത്തിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച മാർത്തോമ്മാ സഭാധ്യക്ഷൻ വരുന്ന പൊതു തിരഞ്ഞെടുപ്പ് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവ മുറുകെ പിടിക്കാനുള്ള അവസരമായി മാറ്റിയെടുക്കണമെന്നും വ്യക്തമാക്കി. വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ സർക്കാരിനെതിരെ പരോക്ഷ വിമർശനവും ഡോ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത നടത്തി.

129ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാരായ വീണാ ജോർജ്ജ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ആൻ്റോ ആൻ്റണി എംപി ഉൾപ്പെടയുള്ളവർ പങ്കെടുത്തു.