'കോൺ​ഗ്രസിനെതിരെ നടക്കുന്നത് നികുതി ഭീകരത, ബിജെപിയോട് ആദായനികുതിവകുപ്പിന് മൃദു സമീപനം: ജയറാം രമേശ്

 

കോൺഗ്രസിനെതിരെ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും സംഭാവന വിവരങ്ങൾ പാർട്ടികൾ നൽകണമെന്നും ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് കോൺഗ്രസ്സ്.

സംഭാവന നൽകിയവരുടെ വിവരങ്ങൾ ബിജെപി മറച്ചു വച്ചു. മേൽവിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്. ഈ സംഭാവനകൾക്ക് ആദായ നികുതി ഇളവുകൾക്ക് അർഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണെന്നും ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് പിഴ നിശ്ചയിച്ച രീതി പ്രകാരമാണെങ്കിൽ ബിജെപിയിൽ നിന്ന് 4617 കോടി ഈടാക്കണം. ബിജെപിയിൽ നിന്ന് പിഴ ഈടാക്കാൻ പൊതു താത്പര്യ ഹർജി നൽകും. ഇത് രാജ്യത്തിൻ്റെ ആഭ്യന്തര വിഷയമാണെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തിൻ്റെ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും വിദേശ രാജ്യങ്ങളുടെ അഭിപ്രായ പ്രകടനത്തോട് ജയറാം രമേശ് പ്രതികരിച്ചു.