'നമ്മൾ നേരിട്ടത് വലിയ തോൽവിയല്ല'; പാര്‍ട്ടിയുടെ അടിത്തറയടക്കം തകര്‍ന്നു ; സിപിഐഎം
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു പോയെന്ന് സിപിഐഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. വെറുമൊരു തിരഞ്ഞെടുപ്പ് തോല്‍വിയല്ല ഉണ്ടായത്, അടിത്തറ വോട്ടുകള്‍ തകര്‍ത്ത തോല്‍വിയാണ്. ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി വോട്ടുകള്‍ ഒഴുകി സംഘ്പരിവാറിലെത്തി. ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും അവരുടെ വോട്ട് വര്‍ദ്ധിച്ചു. ബിജെപിയുടെ പ്രവര്‍ത്തനം കൊണ്ട് അല്ലാതെ തന്നെ പാര്‍ട്ടി വോട്ടുകള്‍ സംഘ്പരിവാറിലേക്ക് ചോര്‍ന്നു. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കേരളത്തില്‍ ഒരു സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ഇക്കുറി നേടാനായത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും എന്നാല്‍, തിരുത്തല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ തിരഞ്ഞെടുപ്പിലെ പ്രകടനം വിമര്‍ശനാത്മകമായി വിലയിരുത്തിയെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന ഘടകങ്ങള്‍ ഉടന്‍ മുന്നോട്ടുപോകുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേളരത്തില്‍ല്‍ തോല്‍വിയില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു പോയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലേയും പരാമര്‍ശം.