വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ; 15 ന് ജനപ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തും

 

വയനാട്ടിൽ  വന്യജീവി ആക്രമണം തുടർക്കഥയായതോടെ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് സർക്കാർ. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലാകും സമിതി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

വന്യജീവികളെ നേരിടുന്നതുമായി  ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനം എന്നിവയും ശക്തിപ്പെടുത്തും. കൂടാതെ വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. വ്യാഴാഴ്ച വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും അറിയിപ്പുണ്ട്.