ക്ഷേത്രത്തിലെ പരിപാടിക്ക് മുന്നോടിയായി ആദിവാസി നര്‍ത്തകർക്ക് എച്ച്ഐവി പരിശോധന നടത്തി ആരോഗ്യവകുപ്പ്

 

ക്ഷേത്രത്തില്‍ നടക്കുന്ന കരീല മേളയില്‍ പങ്കെടുക്കാനെത്തിയ ആദിവാസി നര്‍ത്തകരെ എച്ച്ഐവി പരിശോധനക്ക് വിധേയരാക്കി മധ്യപ്രദേശ് ആരോഗ്യവകുപ്പ്. ആചാര പ്രകാരം നൃത്തം ചെയ്യാനായി ക്ഷണിക്കപ്പെട്ട പരമ്പരാഗത ബേഡിയ ആദിവാസി നർത്തകരിലാണ് എച്ച്ഐവി പരിശോധിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷൻ, ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി. ഭോപ്പാലിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള അശോക് നഗറിലെ കരീലയിൽ ഞായറാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. 

രംഗ് പഞ്ചമിയോട് അനുബന്ധിച്ച് എല്ലാ വർഷവും മൂന്നു ദിവസത്തെ കരീല മേള സംഘടിപ്പിക്കാറുണ്ട്. സീതയുടെയും രാമന്‍റെയും മക്കളായ ലവയും കുശനും കരീലധാമിലാണ് ജനിച്ചതെന്നാണ് ഐതിഹ്യം.ഒരാളുടെ ആഗ്രഹം സഫലമായാൽ ബേഡിയ നര്‍ത്തകരെ കൊണ്ട് റായി നൃത്തം അവതരിപ്പിക്കും. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ബേഡിയ സമുദായക്കാര്‍. 

10,000-ത്തിലധികം നർത്തകർ മേളയിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇവരിൽ  20-ൽ താഴെ ആളുകളെ മാത്രമേ പരിശോധനകൾക്ക് വിധേയരായിട്ടുള്ളൂവെന്ന് മേളയുടെ സംഘാടകർ വ്യക്തമാക്കി. മേളയ്ക്ക് ചീത്തപ്പേരുണ്ടാക്കാനാണ് വിവാദം ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ഇത് ഭക്തിയുടെ ഇടമാണെന്നും മേള കമ്മിറ്റി ചെയർമാൻ മഹേന്ദ്ര സിംഗ് യാദവ് പ്രതികരിച്ചു.

കമ്മിറ്റിയോ മറ്റാരെങ്കിലുമോ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് വിധേയരായ നർത്തകികളോട് എച്ച്ഐവി പരിശോധനയാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടുമില്ല. പകരം 'രജിസ്‌ട്രേഷൻ' എന്ന പേരിൽ താല്‍ക്കാലികമായി സജ്ജീകരിച്ച ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നർത്തകരായ സ്ത്രീകളെ ആരോഗ്യവകുപ്പ് ജീവനക്കാർ എച്ച്ഐവി/എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്-ബി അണുബാധയുണ്ടോ എന്ന പരിശോധിക്കുന്നത്.