ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു; അവർക്ക് വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കും; ശശി തരൂര്‍

 

സൂപ്പർ ഓവറിന്റെ അവസാനത്തിൽ നമ്മുക്ക് ജയിക്കാൻ സാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും അവസാനത്തിൽ അനന്തപുരിയിലെ ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു. അവർക്ക് വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

15879 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ചില ഘട്ടങ്ങളില്‍ മാറിമറിഞ്ഞെങ്കിലും രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഭൂരിഭാഗം സമയത്തും ലീഡ് നിലയില്‍ മുന്നിട്ട് നിന്നത്.

ഒരു റൗണ്ടില്‍ പോലും ലീഡ് പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് കഴിഞ്ഞില്ല. ഓരോ ഘട്ടത്തിലും രാജീവിന്‍റെ ലീഡ് നില ഉയരുമ്പോഴും ശുഭപ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 10 റൗണ്ട് വരെ ലീഡ് ഉയര്‍ന്നാലും 11-ാമത്തെ റൗണ്ടില്‍ അനന്തപുരിക്കാര്‍ കൈ പിടിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.