യുവ ഡോക്ടറുടെ മരണം; ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം തടയൽ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി 

 

കസ്റ്റഡിയിലെടുത്ത പ്രതി യുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവം ദാരുണമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൊലീസ് എയ്ഡ്പോസ്റ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. സംഭവം നടക്കുമ്പോൾ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് അക്രമാസക്തനായ പ്രതി ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം തടയാൻ നിയമം നിലവിലുണ്ട്. നിയമം കൂടുതൽ ശക്തമായി ഓർഡിനൻസ് രൂപത്തിൽ ഇറക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയായ പ്രതി സന്ദീപ് ഇക്കാരണത്താൽ നേരത്തെ ജോലിയിൽ നിന്ന് സസ്പെൻഷനിലായിരുന്നു.