പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും നേട്ടമുണ്ടാക്കി അരാംകോ; ലാഭത്തിൽ 44 ശതമാനം വർധന
ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക പാദത്തിൽ മികച്ച നേട്ടം കൊയ്ത് സൗദി അറേബ്യൻ എണ്ണക്കമ്പനിയായ അരാംകോ. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 44 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ വില വർധിച്ചതാണ് അരാംകോയ്ക്ക് തുണയായത്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം കപ്പലുകൾ വഴിതിരിച്ചുവിടേണ്ടി വന്നെങ്കിലും എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരാൻ കമ്പനിക്കായി. ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ, മികച്ച സംഭരണ ശേഷി, കൂടുതൽ കയറ്റുമതി ടെർമിനലുകൾ എന്നിവ വഴി പ്രതിസന്ധികളെ മറികടക്കാൻ സാധിച്ചതായി അരാംകോ സി.ഇ.ഒ അമീൻ നാസർ വ്യക്തമാക്കി. മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും 98.4 ശതമാനം വിതരണ വിശ്വാസ്യത നിലനിർത്താൻ കഴിഞ്ഞതായും ഹൂത്തി ആക്രമണങ്ങൾ സൗദിയുടെ ഊർജ മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.