ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗം: മ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ
രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായം ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ വളരുന്നതായി റിപ്പോർട്ട്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ആസ്തി 17.1 ശതമാനം വാർഷിക വളർച്ച (CAGR) രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളർച്ചാ നിരക്ക് 6.9 ശതമാനം മാത്രമാണ്. ഗാർഹിക സമ്പാദ്യങ്ങളിൽ നിന്നുള്ള നിക്ഷേപ വർധനയും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴിയുള്ള ജനപ്രീതിയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്.
യു.എസ് (9%), ആഫ്രിക്ക (8.3%), യൂറോപ്പ് (5.2%) തുടങ്ങിയ മേഖലകളെ അപേക്ഷിച്ച് ഉയർന്ന വളർച്ച നിരക്കാണെങ്കിലും, മൊത്തം ആഭ്യന്തര ഉത്പാദനവുമായി (GDP) താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. 2025 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ആസ്തി ജി.ഡി.പി.യുടെ 13.7 ശതമാനം മാത്രമാണ്; അതേസമയം ആഗോള ശരാശരി 64.7 ശതമാനവും അമേരിക്കയുടേത് 104.6 ശതമാനവുമാണ്.
എന്നിരുന്നാലും, രാജ്യത്തിനുള്ളിലെ നിക്ഷേപത്തിൽ വലിയ തോതിലുള്ള വർധന തുടരുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 73.73 ലക്ഷം കോടി രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തി. 2021-ൽ 2.3 കോടിയായിരുന്ന റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം 2026 മാർച്ചിൽ 6.1 കോടിയായി ഉയർന്നു. കൂടാതെ, പ്രതിമാസ എസ്.ഐ.പി. നിക്ഷേപം 32,087 കോടി രൂപയിലെത്തുകയും, എസ്.ഐ.പി വഴിയുള്ള ആകെ ആസ്തി 14.83 ലക്ഷം കോടി രൂപയായി വർധിക്കുകയും ചെയ്തു.