പലിശ നിരക്കിൽ മാറ്റമില്ല: ആർ.ബി.ഐ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും; സാമ്പത്തിക വളർച്ചാ അനുമാനം ഉയർത്തി

 

ആഗോള വിപണികളിലെ അസ്ഥിരതയും പശ്ചിമേഷ്യൻ സംഘർഷവും കണക്കിലെടുത്ത് ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുന്നത്. ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുതിരാതെ വിപണിയിലെ സ്ഥിരത ഉറപ്പാക്കുകയാണ് റിസർവ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, രാജ്യത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ (FY27) വളർച്ചാ അനുമാനം റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. ഒന്നാം പാദത്തിലെ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 7.0 ശതമാനമായും രണ്ടാം പാദത്തിലെ പ്രവചനം 6.3-ൽ നിന്ന് 6.4 ശതമാനമായും ഉയർത്തി. ഇതിനൊപ്പം ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ആർ.ബി.ഐ കുറയ്ക്കുകയും ചെയ്തു. വിദേശ നാണ്യ നിക്ഷേപത്തിലുണ്ടായ വർധന സാമ്പത്തിക രംഗത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്.