ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ രൺവീർ സിങ്ങിന് താല്ക്കാലികാശ്വാസം

 

'കാന്താര' സിനിമയിലെ ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ രൺവീർ സിങ്ങിന് താല്ക്കാലികാശ്വാസം. നടനെതിരെ കടുത്ത നടപ‌ടികളൊന്നും സ്വീകരിക്കരുതെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. രൺവീർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർദേശം.കേസ് വീണ്ടും മാർച്ച് രണ്ടിന് പരിഗണിക്കും. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അതേസമയം രൺവീറിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. "നിങ്ങൾ രൺവീർ സിങ്ങോ മാറ്റാരെങ്കിലുമോ ആവാം. പക്ഷേ, ഉത്തരവാദിത്വമില്ലാതെ സംസാരിക്കാൻ പറ്റില്ല.

അനുകരണത്തിൽ ദുരുദ്ദേശമുണ്ടായിരുന്നോയെന്ന് പരിശോധിക്കും. നടനെന്ന നിലയിൽ താങ്കൾക്ക് ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിയും. ഉത്തരവാദിത്വം കാണിക്കണം. ഒരു ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രേതമെന്ന് വിളിക്കാൻ പാടില്ല.ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ അവകാശമില്ല. താങ്കൾ ക്ഷമാപണം നടത്തി. എന്നാൽ, ക്ഷമാപണം കൊണ്ട് പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ പറ്റുമോ. നടന്മാർ വേദിയിൽ കയറി ഇതൊക്കെ ചെയ്യുമ്പോൾ സംയമനം പാലിക്കണം. അറിവില്ലാതെ ഒന്നും പറയാൻ പാടില്ല. ഇത്ര നിസാരമായി കാര്യങ്ങളെ സമീപിക്കരുത്. സൂപ്പർ സ്റ്റാർ നിയമത്തിന് അതീതനല്ല".- ജസ്റ്റിസ് എം നാ​ഗപ്രസന്ന പറഞ്ഞു.

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു എന്നായിരുന്നു രൺവീറിന്റെ വാദം. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വേദനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ച രൺവീർ താൻ സാമൂഹികമാധ്യമങ്ങളിൽ മാപ്പു പറഞ്ഞിരുന്നതായും കൂട്ടിച്ചേർത്തു. 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് രൺവീറിന്റെ വാദം.

അതേസമയം, തന്റെ കക്ഷിക്ക് തെറ്റു പറ്റിയെന്ന് രൺവീറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയിൽ പറഞ്ഞു. എന്നാൽ, ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശമില്ലെന്നിരിക്കെ നടൻ ക്രിമിനൽ നടപടികൾ നേരിടേണ്ടതുണ്ടോയെന്ന് അഭിഭാഷകൻ ചോദിച്ചു.

നടനെന്ന നിലയിൽ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള താരം ദൈവങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രാഥമികമായ അറിവെങ്കിലുമുണ്ടായിരിക്കണമെന്ന് കോടതി മറുപടി നൽകി. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് വിവാദമായത്.