കഥാപാത്രങ്ങളെ സമീപിക്കുമ്പോള്‍ വേര്‍തിരിവ് കാണിക്കാറില്ലെന്ന് നടന്‍ വിജയരാഘവന്‍

 

 

കഥാപാത്രങ്ങളെ സമീപിക്കുമ്പോള്‍ വില്ലന്‍, നായകന്‍, കൊമേഡിയന്‍ എന്നിങ്ങനെ വേര്‍തിരിവ് കാണിക്കാറില്ലെന്ന് നടന്‍ വിജയരാഘവന്‍. കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാതേ്രമ കാണാറുള്ളൂ, അവരുടെ പ്രവര്‍ത്തികള്‍ ശരിയാണെന്ന് തോന്നുന്നതിനാലാണ് അവര്‍ ചെയ്യുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്റെ പ്രതികരണം.

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നവരോടുള്ള പേടി ചേട്ടനോടില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ കാരണം ഞാന്‍ വില്ലനല്ല എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ സ്വയം വെറുപ്പ് തോന്നിയിട്ടുള്ള കഥാപാത്രം ഏതാണെന്നും വിജയരാഘവന്‍ വെളിപ്പെടുത്തുന്നുണ്ട്.

''കഥാപാത്രത്തെ ഞാന്‍ കാണുന്നത് വില്ലനായിട്ടല്ല. വില്ലന്‍ കഥാപാത്രം, നായക കഥാപാത്രം, കോമഡി കഥാപാത്രം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അങ്ങനൊരു കഥാപാത്രം ഇല്ല. ഞാന്‍ കണ്‍സീവ് ചെയ്യുന്നത് ആ കഥാപാത്രമായിട്ടാണ്. ഞാന്‍ ആരെയെങ്കിലും തല്ലുകയും കൊല്ലുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. അത് അയാള്‍ക്ക് ശരിയാണെന്ന് തോന്നുന്നത് കൊണ്ടാണല്ലോ അയാള്‍ ചെയ്യുന്നത്. ആ അവസ്ഥയിലാണ് ഞാന്‍ കഥാപാത്രങ്ങളെ കാണുന്നത്'' വിജയരാഘവന്‍ പറയുന്നു.പണ്ടത്തെക്കാലത്ത് എംഎന്‍ നമ്പ്യാര്‍ സാറൊക്കെ ചെയ്തിരുന്ന കണ്ണുരുട്ടുകയും മീശ പിരിക്കുകയുമൊക്കെ വില്ലന്മാരെ ചെയ്തിരുന്നു. അതൊക്കെ ഒരു കാലം. അങ്ങനെ ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് വൃത്തികെട്ടവന്‍ എന്ന് തോന്നിയിട്ടുള്ള കഥാപാത്രം സ്റ്റോപ്പ് വയലന്‍സിലേതാണ്. അയ്യേ, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു വൃത്തികെട്ടവന്‍ എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്'' എന്നും വിജയരാഘവന്‍ പറയുന്നു

പൃഥ്വിരാജ് നായകനായ ചിത്രമാണ് സ്റ്റോപ്പ് വയലന്‍സ്. എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്ര ലക്ഷ്മണന്‍ ആയിരുന്നു നായകന്‍. 2002 ല്‍ പുറത്തിറങ്ങിയ സിനിമ പൃഥ്വിരാജിന്റെ രണ്ടാമത്തെ റിലീസ് ആയിരുന്നു സ്റ്റോപ് വയലന്‍സ്. ചിത്രത്തിലെ വയലന്‍സ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് കട്ടുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.