നടി ലക്ഷ്മിപ്രിയക്കെതിരായ പരാതി; മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയിലേക്ക്

 

നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹൈക്കോടതിയെ സമീപിക്കുന്നു. ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാവുന്ന കുറ്റങ്ങളില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. യൂട്യൂബിലൂടെ ലക്ഷ്മിപ്രിയ അധിക്ഷേപ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ നിയമനടപടി സ്വീകരിച്ചത്.

നേരത്തെ പാലാരിവട്ടം പൊലീസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഈ അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ മാധ്യമത്തെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. നിരവധി തവണ പൊലീസിനെ സമീപിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അൻസിബ മേൽക്കോടതിയെ സമീപിക്കുന്നത്.