'ധുരന്ധർ 2' ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പരസ്യമാക്കി? കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
ബോളിവുഡ് താരം രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' (Dhurandhar) ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പരസ്യമാക്കിയെന്ന ഗുരുതരമായ ആരോപണത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന പരാതിയിലാണ് കോടതിയുടെ അടിയന്തിര ഇടപെടൽ. സൈനിക നീക്കങ്ങളുടെയും പ്രവർത്തനങ്ങളുടെയും തന്ത്രപരമായ വിശദാംശങ്ങൾ സിനിമയിലൂടെ വെളിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സായുധ സീമ ബൽ (SSB) ഹെഡ് കോൺസ്റ്റബിളായ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് (PIL) ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നടപടി സ്വീകരിച്ചത്. ചിത്രത്തിൽ ഇന്ത്യൻ സായുധ സേനയുടെ ആഭ്യന്തരവും പ്രവർത്തനപരവുമായ സുപ്രധാന വിവരങ്ങൾ നിയമവിരുദ്ധമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വലിയ ഭീഷണിയാണെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
സിനിമയുടെ നിർമ്മാണത്തിൽ രാജ്യത്തെ കടുത്ത നിയമമായ ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ (Official Secrets Act) വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും (MIB) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും (CBFC) കോടതി കർശനമായി നിർദ്ദേശിച്ചു. സിനിമയിലെ ചില രംഗങ്ങൾ ഉയർന്ന സൈനിക ഉദ്യോഗസ്ഥരെയും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരെയും തെറ്റായ രീതിയിൽ മാതൃകയാക്കിയുള്ളതാണെന്നും, ഇത്തരം ചിത്രീകരണം രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ സൈനിക ലൊക്കേഷനുകളുടെയും കഥാപാത്രങ്ങളുടെയും ചിത്രീകരണം സുരക്ഷാപരമായ ആശങ്കകൾ ഉയർത്തുന്നതായി ഹർജിക്കാരൻ വാദിച്ചു.
സിനിമ ഒരു സാങ്കൽപ്പിക സൃഷ്ടിയാകാമെങ്കിൽ പോലും ഒരു സുരക്ഷാ സേനാംഗം തന്നെ നേരിട്ട് ഉന്നയിക്കുന്ന ഇത്തരം ആശങ്കകൾ അത്ര ലളിതമായി അവഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിനോദത്തിനായി നിർമ്മിക്കുന്ന ചിത്രങ്ങൾ സമൂഹത്തിലും ജനങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിലെ പരാതികൾ ഒരു ഗൗരവമേറിയ നിവേദനമായി പരിഗണിച്ച് നിയമപരമായ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര മന്ത്രാലയത്തിനും സെൻസർ ബോർഡിനും കോടതി നിർദ്ദേശം നൽകി.