സ്വകാര്യത മാനിക്കപെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടില്‍ എത്രത്തോളം ഉണ്ടെന്നത് എനിക്കറിയില്ല- മഞ്ജു വാര്യര്‍

 

 

നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കും തിരക്കും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. സലിം കുമാറിന്റെ മകന്‍ ചന്തു പൊട്ടിത്തെറിക്കാന്‍ വരെ ഇടയാക്കിയ തിക്കും തിരക്കുമായിരുന്നു അന്നുണ്ടായത്. മുഖ്യമന്ത്രി വിഡി സതീശനും ഇടപെടേണ്ടി വന്നിരുന്നു. പിന്നാലെ തമിഴ് സംവിധായകന്‍ ഭാഗ്യരാജിന്റെ മരണവേളയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ഈ സംഭവങ്ങളെക്കുറിച്ചുളള നടി മഞ്ജു വാര്യരുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിവിക് സെന്‍സ് എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുമാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹൈബി ഈഡന്‍ എംപിയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. മുഖ്യമന്ത്രി വിഡി സതീശനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

''സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കുമാണത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എന്ത് മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. തിയറ്ററിക്കലായി പറയുന്നതിലും നല്ലത്. ചില ഉദാഹരണങ്ങള്‍ പറയുന്നതായിരിക്കും.'' എന്നു പറഞ്ഞാണ് മഞ്ജു ആരംഭിക്കുന്നത്.

''ഈ അടുത്ത് നമ്മള്‍ കണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്റെ മകന്‍ ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ നിന്നവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു'' മഞ്ജു പറയുന്നു.