പാർവതിയും ഞാനും ജീവിതം തുടങ്ങുന്നത് 700 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്ളാറ്റിലാണ്: ജയറാം പറയുന്നു

 

കരുക്കൾ എന്ന സിനിമയുടെ തേക്കടിയാണ് ലൊക്കേഷനിൽ വച്ചാണ് താനും പാർവതിയും മനസുതുറന്നു സംസാരിക്കുന്നതെന്ന് ജയാറാം. രണ്ടു പേരുടെയും മനസിൽ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങൾക്കില്ല. 

ഗോസിപ്പുകളിലൂടെയാണ് പ്രണയവിവരം പാർവതിയുടെ വീട്ടിലറിയുന്നത്. അതൊരു വല്ലാത്ത സമയമായിരുന്നു. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. നാലു വർഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്‌നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി. കാത്തിരിപ്പിനൊടുവിൽ വിവാഹമെന്ന സ്വപ്നം പൂവണിഞ്ഞു. 

ഗുരുവായൂരപ്പൻറെ നടയിൽ വച്ചായിരുന്നു വിവാഹം. ജീവിതം തുടങ്ങുന്നത് എഴുന്നൂറ് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിലാണ്. ആ സമയത്താണ് വിക്രമിൻറെ ഗോകുലം എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് തിരക്കായി. ചെന്നൈയിൽ സ്ഥിരതാമസമാക്കി. അവിടെയൊരു ഫ്‌ളാറ്റു വാങ്ങി. മോൾ ജനിച്ചശേഷമാണ് സ്വന്തമായി ഒരു വീടുവേണം എന്നു തോന്നുന്നത്- ജയറാം പറഞ്ഞു.