മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിൻ ഷാഹിറടക്കമുള്ള നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

 

ആഗോളതലത്തിൽ വൻ വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പ്രതികൾ സിനിമയ്ക്കായി സ്വന്തം പണം മുടക്കിയിട്ടില്ലെന്നും പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ആസൂത്രിത തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

എറണാകുളം സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സൗബിൻ ഷാഹിർ, സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ ഗൂഢാലോചനയാണ് പ്രതികൾ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

സിനിമയുടെ ലാഭത്തിൽ നിന്ന് 40 ശതമാനം വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് തന്നിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് നടപടി. ചിത്രം തീയേറ്ററുകളിൽ ചരിത്ര വിജയം നേടിയിട്ടും കരാർ പ്രകാരമുള്ള പണമോ ലാഭവിഹിതമോ നൽകാൻ നിർമ്മാതാക്കൾ തയ്യാറായിരുന്നില്ല.