നഞ്ചപ്പനു വേണ്ടിയായിരുന്നു പാട്ടുകളെല്ലാം, ഇപ്പോൾ പാട്ടിന്റെ വഴിയിൽ ഞാൻ തനിച്ചായി; നഞ്ചിയമ്മ

 

കൃഷിയാണ് ആദിവാസികളായ തങ്ങളുടെ തൊഴിലും ജീവിതവുമെന്ന് ദേശീയ അവാർഡ് ജേതാവു കൂടിയായ ഗായിക നഞ്ചമ്മ. അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിലെ ആലാങ്കണ്ടി പുതൂരിലാണ് എന്റെ വീട്. ചെറുപ്പത്തിൽ എന്റെ അച്ഛനും കൂട്ടുകാരും ആട്ടംപാട്ട് നടത്തുമ്പോൾ ഞാനും പോയി കണ്ടുനിന്ന് കേട്ടുകേട്ട് പഠിച്ചതാണ് പാട്ടുകൾ. പിന്നീട് അഗളിയിൽ നക്കുപ്പതി ഊരിലെ നഞ്ചപ്പനെ കല്യാണം കഴിച്ചാണ് അട്ടപ്പാടിയിൽ എത്തുന്നത്. 

ആദിവാസി ആചാരപ്രകാരം കല്യാണം കഴിഞ്ഞ് കുടുംബമാകുന്നവർക്ക് കാരണവന്മാർ ആടുകളെ സമ്മാനിക്കും. ഞങ്ങളുടെ സമ്പാദ്യമാണ് ആടുകൾ. അങ്ങനെ ഞങ്ങൾക്കും കുറേ ആടുകളെ കിട്ടി. ഞാനും നഞ്ചപ്പനും രാവിലെ ആടുകളെ മേയ്ക്കാൻ പോകും. നഞ്ചപ്പൻ പറമ്പിൽ കൃഷിപ്പണി ചെയ്യുമ്പോൾ ഞാൻ ആടുകളെ മേയ്ക്കും ഇതായിരുന്നു വർഷങ്ങളോളം ഞങ്ങളുടെ ജീവിതം.

നഞ്ചപ്പൻ നല്ല കൊട്ടുകാരൻ കൂടിയായിരുന്നു. പാട്ടുകൾ വലിയ ഇഷ്ടമാണ്. കൃഷിപ്പണി ചെയ്ത് മടുക്കുമ്പോൾ കുന്നിൻപ്പുറത്തിരുന്ന് ഞാൻ പാടും. നഞ്ചപ്പൻ താളം കൊട്ടും. ഇതായിരുന്നു ഞങ്ങളുടെ രസം. ഭർത്താവിനു വേണ്ടിയായിരുന്നു പാട്ടുകളെല്ലാം. നഞ്ചപ്പന് ആദിവാസി കലാകാരനുള്ള സർക്കാർ അവാർഡ് കിട്ടിയിട്ടുണ്ട്. അദ്ദേഹം മരിച്ചു. പാട്ടിന്റെ വഴിയിൽ ഞാൻ തനിച്ചായി. 

അഹാഡ്സിന്റെ പ്രവർത്തനങ്ങളുടെ ആദ്യവർഷങ്ങളിൽ ഊരിലെ കമ്യൂണിറ്റി സെന്ററിന്റെ പരിപാടിക്ക് എല്ലാവരും ചേർന്ന് എന്നെ പാടാൻ നിർബന്ധിച്ചു. പുറത്തു പാടാൻ എനിക്കു പേടിയായിരുന്നു. മൈക്ക് കിട്ടിയാലേ ഞാൻ വിറയ്ക്കും. അന്നു ഞാൻ പാടിയ പാട്ട് എല്ലാവർക്കും ഇഷ്ടമായി. എന്റെ അമ്മായി അച്ഛൻ സ്നേഹമുള്ള ആളായിരുന്നു. പാട്ടു കേട്ടിട്ട് 'ആഹാ എന്റെ മരുമകള് നന്നായി പാടുന്നുണ്ടല്ലോ' എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെയാണ് പഴനിസ്വാമിയും കുറച്ചു പേരും ചേർന്ന് അഹാഡ്സിൽ  'ആസാദ് കലാസംഘം' എന്ന പേരിൽ ഒരു ആട്ടം-പാട്ട് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നെ അതിൽ പാടാൻ അവർ എന്നെ വിളിച്ചു. അങ്ങനെ ഞാൻ പാട്ടുകാരിയായി.- നഞ്ചിയമ്മ പറയുന്നു.