നടൻ നിവിൻ പോളിക്ക് നോട്ടീസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

 

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിർദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.

എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ നിവിൻ പോളി നായകനായ മഹാവീര്യർ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നിൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്‌ഐആർ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിന് ആധാരം.

മഹാവീര്യർ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരൻറെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രം ആക്ഷൻ ഹീറോ ബിജു 2 ൽ തന്നെ നിർമ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയിൽ പറയുന്നു. നിർമ്മാണ പങ്കാളിത്തം സംബന്ധിച്ച കരാർ തയ്യാറായതിന് ശേഷം മൂവർക്കുമിടയിൽ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിൻറെ നിർമ്മാണ കമ്പനിയുമായുള്ള കരാർ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിൻറെ ഓവർസീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി.