ശരത് ബാബുവിന്റെ ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാനായത്; രജനികാന്ത്

 

അന്തരിച്ച നടന്‍ ശരത് ബാബുവിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടൻ രജനികാന്ത്. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ കാരണം ശരത് ബാബുവാണ് എന്നാണ് രജനികാന്ത് പറയുന്നത്. ‘അണ്ണാമലൈ’, ‘മുത്തു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ രജനികാന്തിനൊപ്പം അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നടന്‍ ആകുന്നതിന് മുമ്പ് തന്നെ ശരത് ബാബുവിനെ അറിയാമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. എപ്പോഴും പുഞ്ചിരി നിലനിര്‍ത്താന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഗൗരവത്തിലോ ദേഷ്യപ്പെട്ടിട്ടോ അദ്ദേഹത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.

ഞാന്‍ സിഗരറ്റ് വലിക്കുന്നത് കാണുമ്പോഴൊക്കെ ശരത് ദുഃഖിതനാകുമായിരുന്നു. പുകവലി നിര്‍ത്തണമെന്ന ശരത്തിന്റെ ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാനായത്. ഞാന്‍ പുകവലിക്കുന്നത് കാണുമ്പോള്‍ ഒക്കെ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയുമായിരുന്നു. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ ഞാന്‍ പുകവലിക്കാതിരുന്നതിന്റെ കാരണവും അതായിരുന്നു എന്നും രജനികാന്ത് വ്യക്തമാക്കി. ‘അണ്ണാമലൈ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും രജനികാന്ത് ഓര്‍മിച്ചു. വളരെ ദൈര്‍ഘ്യമുള്ള ഡയലോഗായിരുന്നു. ഒരുപാട് ടേക്ക് എടുത്തിട്ടും ശരിയായില്ല. ഭാവങ്ങള്‍ കൃത്യമായ രീതിയില്‍ വന്നില്ല. ശരത് ഇത് കണ്ട് എന്നെ അടുത്തേയ്ക്ക് വിളിപ്പിച്ചു. ഒരാളെ പറഞ്ഞയച്ച് ശരത് ഒരു സിഗരറ്റ് വാങ്ങിപ്പിച്ചു. എന്നിട്ട് കുറച്ച് പഫ് മാത്രം എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു, ഞാന്‍ അതിനു ശേഷം റിലാക്‌സായി. സംഭാഷണം ഞാന്‍ പറഞ്ഞ് ശരിയാക്കി. എത്രമാത്രം കരുതല്‍ തന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തിയത്. എന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കാട്ടാന്‍ പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഒന്നിച്ചില്ലല്ലോ എന്ന് ഓര്‍ത്ത് ഞാന്‍ അതീവ ദുഃഖിതനാണ്. ആത്മശാന്തി നേരുന്നു എന്നാണ് രജനികാന്ത് പറയുന്നത്.