ഞങ്ങള്‍ ഓക്കെയാണ് എന്ന്അങ്ങോട്ട് ചെന്ന് പറയുന്നവർ ഉള്ളപ്പോള്‍ നമ്മള്‍ എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല; ശ്രുതി രജനീകാന്ത്

 

മിനിസ്‌ക്രീനിലൂടെ ആരാധകരെ നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം. പിന്നീട് സിനിമകളിലും സാന്നിധ്യം അറിയിച്ചു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത് ശ്രുതി നടത്തിയ പ്രസ്താവനകള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്വയം തയ്യാറായി വരുന്ന സ്ത്രീകളെക്കുറിച്ചുമാണ് ശ്രുതി സംസാരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്.

''ഞാന്‍ പറഞ്ഞ കാര്യം സത്യം തന്നെയാണ്. പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെ ചെന്ന് മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്നുണ്ട്. എനിക്ക് വ്യക്തിപരമായി അറിയുന്ന കേസുകളുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഹേമ കമ്മിറ്റിയ്ക്ക് മൊഴി കൊടുത്തയാള്‍ ഞാനല്ല. ഇപ്പോഴും നടക്കുന്നുണ്ട്. എനിക്ക് അറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട്.'' ശ്രുതി പറയുന്നു. എനിക്കും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണം എന്ന് തോന്നിയിരുന്നു. പക്ഷെ ഒരു കാര്യവുമില്ല. വെറുതെ നമ്മുടെ പേരും കൂടെ ചീത്തയാക്കാമെന്ന് മാത്രം. അവര്‍ കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ വായില്‍ വരുന്നത് പറയും എന്നും ശ്രുതി പറയുന്നത്. ഒന്നാമത്തെ കാര്യം പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം. ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങോട്ട് ചെന്ന് ഞങ്ങള്‍ ഓക്കെയാണ് എന്ന് പറയുന്ന ഒരു കൂട്ടം ഉള്ളപ്പോള്‍ നമ്മള്‍ ഇവിടെ കിടന്ന് എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല. സമയം കളയലാണെന്നാണ് താരം പറയുന്നത്.

എന്നെ സമീപിക്കുമ്പോള്‍ സിനിമയില്‍ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ ഇങ്ങനെയാണ് എന്ന് താന്‍ പറയുമെന്നാണ് ശ്രുതി പറയുന്നത്. എന്റെ ശരീരം സാക്രിഫൈസ് ചെയ്ത് അവസരം കിട്ടിയെന്ന് തന്നെ വെക്കുക. അതില്‍ എനിക്ക് എന്ത് ആസ്വാദനം ആണ് കണ്ടെത്താനാവുക എന്നാണ് താരം ചോദിക്കുന്നത്. എനിക്ക് എന്ത് അര്‍ഹതയാണുള്ളത്? എത്ര നാള്‍ മുന്നോട്ട് പോകും? എന്നും താരം ചോദിക്കുന്നു.