ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി; അൻസിബയുടെ ആവശ്യം 'അമ്മ' പരിഗണിച്ചേക്കില്ല
നടൻ ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന നടി അൻസിബയുടെ ആവശ്യം താരസംഘടനയായ 'അമ്മ' (AMMA) പരിഗണിച്ചേക്കില്ല. അൻസിബ നൽകിയ പരാതി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ നേരിട്ട് പരിഗണിക്കാനാണ് നിലവിലെ തീരുമാനം. പ്രത്യേക സമിതി വേണമെന്ന നടിയുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും പൊതു അഭിപ്രായം.
ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ അൻസിബയ്ക്ക് താരസംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നേരിട്ടെത്തി, പരാതിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ അവ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനാണ് നിർദ്ദേശം. എന്നാൽ, തന്നെ നിഷ്പക്ഷമായി കേൾക്കണമെന്നും പരാതി അന്വേഷിക്കാൻ രമേശ് പിഷാരടി, മാലാ പാർവ്വതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അൻസിബ മറുപടി നൽകുകയായിരുന്നു. ജൂൺ ഒന്നിനോ അല്ലെങ്കിൽ ജൂൺ ഏഴിന് ശേഷമോ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാമെന്നും നടി അറിയിച്ചിട്ടുണ്ട്.
'അമ്മ'യിലെ മുൻ മാനേജരുടെ പുതിയ പരാതി
അതിനിടെ, താരസംഘടനയിലെ മുൻ മാനേജർ അതുല്യ, ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ, നീന കുറുപ്പ് എന്നിവർക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ലേബർ ഓഫീസർക്ക് നൽകിയ പരാതിക്ക് പിന്നാലെ തനിക്കെതിരെ ഇവർ മോശമായ രീതിയിൽ അപവാദങ്ങൾ പടച്ചുവിടുകയാണെന്ന് അതുല്യ ആരോപിക്കുന്നു. രാത്രി സമയങ്ങളിൽ അമിതമായി ജോലി ചെയ്യിപ്പിച്ചതും മാനസികമായി പീഡിപ്പിച്ചതുമായ മുൻപത്തെ സംഭവങ്ങൾ 'അമ്മ'യ്ക്കുള്ളിൽ വെറും ചർച്ചയായി മാത്രം ഒതുക്കിത്തീർത്തുവെന്നും പുതിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും പരാതികളും കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.