ജനനായകൻ ട്രെയിലർ പുറത്തിറങ്ങി; ഐ ആം വെയ്റ്റിംഗ് അല്ല, ഇനി കമിംഗ് എന്ന് വിജയ്

 
തമിഴ് സൂപ്പർതാരം വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും ഇമോഷനും മാസും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിജയിയുടെ ഐതിഹാസികമായ 'ഐ ആം വെയ്റ്റിംഗ്' എന്ന ഡയലോഗിന് പകരം 'കമിംഗ്' എന്ന മാസ് ഡയലോഗ് ട്രെയിലറിൽ ഇടംപിടിച്ചത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ വിജയിയുടെ മകളായി മലയാളി താരം മമിത ബൈജു എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള വിവിധ ഗെറ്റപ്പുകളിൽ വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപരിസരമാണ് കൈകാര്യം ചെയ്യുന്നത്. പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആഗോളതലത്തിൽ ടിക്കറ്റ് ബുക്കിംഗിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം 'ജനനായകനെ' കാത്തിരിക്കുന്നത്. ട്രെയിലറിലെ ഡയലോഗുകളും വിജയിയുടെ ലുക്കുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.