ടൊവിനോയോട് 'എപ്സ്റ്റീൻ ലിസ്റ്റിൽ പേരുണ്ടോ' എന്ന് ചോദ്യം; ഭരദ്വാജ് രംഗനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം

 

പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ നടൻ ടൊവിനോ തോമസിനോട് നടത്തിയ അപക്വമായ പരാമർശം വിവാദമാകുന്നു. ബേസിൽ ജോസഫ് നായകനാകുന്ന 'അതിരടി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. ലോകത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളെക്കുറിച്ച് ടൊവിനോ സംസാരിക്കവെയാണ് ഭരദ്വാജ് രംഗൻ തമാശയെന്ന രീതിയിൽ മോശം ചോദ്യം ഉന്നയിച്ചത്.

യുദ്ധങ്ങളും എപ്സ്റ്റീൻ ഫയൽസും (Epstein Files) പോലുള്ള വിഷയങ്ങൾ തന്നെ എത്രത്തോളം അസ്വസ്ഥനാക്കുന്നുവെന്ന് ടൊവിനോ വിശദീകരിക്കുകയായിരുന്നു. "കുട്ടിക്കാലത്ത് ലോകം മനോഹരമാണെന്നാണ് കരുതിയത്, എന്നാൽ ഓരോ വർഷം കഴിയുന്തോറും അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുകയാണ്. എപ്സ്റ്റീൻ ഫയൽസിനെക്കുറിച്ചൊക്കെ വായിക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്" എന്ന് ടൊവിനോ പറഞ്ഞു. ഇതിനിടെ ടൊവിനോയുടെ വാക്കുകൾ മുറിച്ചുകൊണ്ട്, "നിങ്ങളുടെ പേര് ആ ലിസ്റ്റിൽ ഇല്ലല്ലോ അല്ലേ?" എന്ന് ഭരദ്വാജ് രംഗൻ ചോദിക്കുകയായിരുന്നു. ഈ ചോദ്യം ടൊവിനോയെയും ബേസിലിനെയും ഒരുപോലെ അമ്പരപ്പിച്ചു.

 

അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഭരദ്വാജ് രംഗനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള ഒരു വിഷയത്തെ ഇത്ര നിസ്സാരമായി കണ്ട് തമാശരൂപേണ ചോദ്യം ചോദിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. "ഭരദ്വാജ് അങ്കിളിന് വിരമിക്കാൻ സമയമായി", "അങ്ങേയറ്റം ഇസെൻസിറ്റീവ് ആയ നിരൂപകൻ" എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.

അതേസമയം, ടൊവിനോ തോമസ് വില്ലൻ വേഷത്തിലെത്തുന്ന 'അതിരടി' മെയ് 14-ന് തീയേറ്ററുകളിലെത്തും. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം റിയ ഷിഹാബ്, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.