ദുബൈ പൊലീസ് കൺട്രോൾ സെൻറർ നിയന്ത്രിക്കാൻ ഇനി വനിതകൾ

 

ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകൾ നിയന്ത്രിക്കാൻ ഇനി വനിതകളും. ആറ് മാസത്തെ സംയോജിത പരിശീലനം പൂർത്തിയാക്കിയ വനിത സേനാംഗങ്ങൾ ചുമതലയേറ്റെടുത്തു. ആദ്യമായാണ് ദുബൈ പൊലീസിൻറെ കൺട്രോൾ ആൻഡ് കമാൻഡ് സെൻററിൽ വനിതകളെ നിയമിക്കുന്നത്.

24 സ്പെഷ്യലൈസ്ഡ് കോഴ്സുകളും പ്രാക്ടിക്കൽ പരിശീലനവും പൂർത്തീകരിച്ചാണ് വനിതകൾ ചുമതലയേറ്റത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു. ഇവരുടെ മികവുകൾ പരീക്ഷിച്ചറിഞ്ഞതിനെ തുടർന്നാണ് നിയമനം.

വനിതകൾക്കും യുവാക്കൾക്കും പ്രചോദനം നൽകുകയാണ് ഇത്തരം നടപടികളിലൂടെ ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ത്രീ ഉദ്യോഗസ്ഥർ പ്രധാന പങ്ക് വഹിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലികൾ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് പൊലീസ് ജനറൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു.