കൃത്രിമ വിലക്കയറ്റം ക്രിമിനൽ കുറ്റം, യുഎഇ വിപണിയിൽ കർശന നിരീക്ഷണം
വിപണിയിൽ ഉൽപന്നങ്ങൾക്ക് അനാവശ്യമായി വില വർധിപ്പിക്കുന്നതും കൃത്രിമത്വം കാണിക്കുന്നതും വെറുമൊരു വാണിജ്യ ഇടപാടല്ല, മറിച്ച് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ സംരക്ഷണവും ആരോഗ്യകരമായ മത്സരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയമവ്യവസ്ഥയ്ക്ക് വിധേയമായ സ്വതന്ത്ര വിപണി നയത്തിലാണൂന്നിയതെന്നും വിപണിയെ തകർക്കുന്ന രീതിയിലുള്ള പ്രവണതകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.മത്സരം നിയന്ത്രിക്കുന്നതിനും കുത്തകവൽക്കരണം തടയുന്നതിനുമുള്ള 2023-ലെ നിയമം അധികൃതർ ചൂണ്ടിക്കാട്ടി. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതും മത്സരം ഇല്ലാതാക്കുന്ന തരത്തിലുള്ള കരാറുകളിൽ ഏർപ്പെടുന്നതും നിയമവിരുദ്ധമാണ്. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും നിയമം നടപ്പിലാക്കാനും പബ്ലിക് പ്രോസിക്യൂഷൻ ശക്തമായി രംഗത്തുണ്ട്.
വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വിപണിയിൽ കൃത്രിമമായ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ അധികൃതർ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.