പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്
യുഎഇയ്ക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ പ്രകോപനപരമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ഫോണിൽ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളുമാണ് ചർച്ചാവിഷയമായത്.
അയർലൻഡ് വിദേശകാര്യ-പ്രതിരോധ മന്ത്രി ഹെലൻ മക് എൻറ്റി, പോർച്ചുഗൽ വിദേശകാര്യ മന്ത്രി പൗലോ റേഞ്ചൽ, കോസ്റ്റാറിക്ക വിദേശകാര്യ മന്ത്രി ഡോ. അർനോൾഡോ ആന്ദ്രെ ടിനോക്കോ എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്. യുഎഇയിലെ എല്ലാ താമസക്കാരും സന്ദർശകരും സുരക്ഷിതരാണെന്ന് ശൈഖ് അബ്ദുള്ള മന്ത്രിമാർക്ക് ഉറപ്പ് നൽകി. യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ യുഎസ്-ഇറാൻ വെടിനിർത്തലിന് ശേഷമുള്ള സാഹചര്യങ്ങൾ മന്ത്രിമാർ വിലയിരുത്തി. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ യോജിച്ചുള്ള നീക്കങ്ങൾ ആവശ്യമാണെന്ന് ചർച്ചയിൽ ധാരണയായി.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് അറിയിച്ചു. ഒമാൻ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ മഹാസമുദ്രം സംഘർഷ മേഖലയാകരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു. അതേസമയം, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ്ജ സെക്രട്ടറിയെ കണ്ടു. ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി ൽകുമെന്നും ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് അറിയിച്ചു.