യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് , വിസ സേവനങ്ങളിലെ പ്രതിസന്ധി കനത്തേക്കും
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് , വിസ സേവനങ്ങളിലെ പ്രതിസന്ധി കനത്തേക്കും. പുതിയ കമ്പനി ചുമതല ഏറ്റെടുക്കുന്നത് നീണ്ടതോടെ തുടർന്നുള്ള ദിവസങ്ങളിലും എംബസിയും കോൺസുലേറ്റും നൽകുന്ന സേവനങ്ങൾ മാത്രമായിരിക്കും ആശ്രയം. ഈ മാസം ഒന്നിനായിരുന്നു പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി പുതിയ കമ്പനി ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. രാജ്യത്താകെ 16 കേന്ദ്രങ്ങളിലായി ലഭിക്കുന്ന സേവനങ്ങൾക്ക് തുടർന്നും എംബസിയിലും കോൺസുലേറ്റിലും നേരിട്ട് എത്തണം.
പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ യുഎഇയിലേത് ബിഎൽഎസ് എന്ന കമ്പനി മാറി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കേണ്ട സമയം ഈ മാസം 1ന് കഴിഞ്ഞു. പക്ഷെ ചുമതല ഏറ്റെടുക്കൽ മാത്രം നടക്കുന്നില്ല. ഭരണപരമായ കാരണങ്ങളാണ് എന്ന് വിശദീകരണം. നിയമ തർക്കങ്ങൾ വൈകലിന് കാരണമാകുന്നുവെന്നാണ് വിവരം. ഇതോടെ അടിയന്തരമായി നൽകിയിരുന്ന ഈ സേവനങ്ങൾ തുടർന്നും എംബസിയും കോൺസുലേറ്റും ചേർന്ന് നേരിട്ട് നൽകും. 16 കേന്ദ്രങ്ങളിലായി ഒരുക്കിയ സൗകര്യം തുറക്കാതെ എംബസിയും കോൺസുലേറ്റും മാത്രമാക്കുമ്പോൾ ഇത് പ്രതിസന്ധി സൃഷിട്ക്കും എന്നുറപ്പ്. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ആവശ്യങ്ങളുള്ളവർ ഒന്നുകിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും അല്ലെങ്കിൽ ദുബായിലെ കോൺസുലേറ്റിലും നേരിട്ട് എത്തണം. സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ.