ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ്, പ്രധാന റോഡ് താൽക്കാലികമായി അടച്ചു
അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അമറാത്ത്–ബൗഷർ റോഡ് മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്. അതിനാൽ യാത്രക്കാർ മറ്റു മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ട്, കാഴ്ചപരിധി കുറയൽ, വാദികൾ നിറഞ്ഞുകവിയൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണം. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്‍റർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നലോടുകൂടിയ കനത്ത മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അൽ ബുറേമി,വടക്കൻ അൽ ബാത്തിനാ, തെക്കൻ അൽ ബാത്തിന, അൽ ദാഹിറ, അൽ ദാഖിലിയ, മസ്കറ്റ് എന്നി ഗവർണറേറ്റുകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൂടാതെ വടക്കൻ അൽ ശർഖിയ, തെക്കൻ ശർഖിയ എന്നിവിടങ്ങളിലുമുള്ള ചില ഭാഗങ്ങളിലും ശക്തമായ മഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
വിവിധ തീവ്രതകളിലുള്ള മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യത നിലനിൽക്കുന്നു. മണിക്കൂറിൽ 28 മുതൽ 46 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാനും മഴക്കാലത്ത് കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതേസമയം മുസന്ദം, അൽ വുസ്ത, ദോഫാർ എന്നീ പ്രദേശങ്ങളിൽ ഇടവിട്ട് നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത. ഇവിടങ്ങളിലെ സ്വാധീനം പരിമിതമായിരിക്കുമെന്ന് വിലയിരുത്തുന്നു. ഇടിമിന്നൽ സമയങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കുകയും വാദികൾ കടക്കുന്നത് പൂർണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിച്ച് ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ പുറത്തിറക്കിയിട്ടുള്ള അറിയിപ്പിൽ പറയുന്നു.