കുവൈത്ത് - ഇന്ത്യ വിമാന സർവീസ് 5 മുതൽ പുനരാരംഭിക്കുന്നു

 

ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന കുവൈത്ത് - ഇന്ത്യ വിമാന സർവീസുകൾ ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു. കുവൈത്ത് എയർവേയ്‌സാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്.

കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയായിരിക്കും ഈ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ സംഘർഷം മൂലം വിമാനങ്ങൾ റദ്ദാക്കിയതോടെ മാസങ്ങളായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെയും അവധി കഴിഞ്ഞ് തിരിച്ചെത്താൻ സാധിക്കാതെയും കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കുവൈത്ത് എയർവേയ്‌സിന്റെ ഈ തീരുമാനം വലിയ ആശ്വാസമാകും. വരുംദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും സൂചനയുണ്ട്.