അടിമുടി മാറാൻ യുഎഇയിലെ തൊഴിലാളി ക്യാംപുകൾ

 

 

യുഎഇയിൽ തൊഴിലാളി ക്യാംപുകൾ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽനിന്നു കുറഞ്ഞത് 5 കിലോമീറ്റർ അകലെയായിരിക്കണമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പരിസ്ഥിതി മലിനീകരണം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ക്യാംപുകൾ പാടില്ല. വ്യാവസായിക മേഖലകൾക്കും മികച്ച റോഡ് ശൃംഖലകൾക്കും സമീപമായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്. ക്യാംപുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നിർബന്ധമാക്കി. 1,000ലേറെ തൊഴിലാളികളുള്ള ക്യാംപുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ, ധനകാര്യ സേവന ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിനും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും തടസ്സമില്ലാതെ വരാൻ വാഹന പാർക്കിങ്ങും പ്രവേശന സൗകര്യങ്ങളും ഉറപ്പാക്കണം.