ലബനനും ഇസ്രയേലും തമ്മിലുള്ള കരാർ: അമേരിക്കയുടെ ഇടപെടലിനെ പ്രശംസിച്ച് യുഎഇ

 

 

അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിൽ ത്രികക്ഷി ചട്ടക്കൂട് കരാറിലെത്തിയെന്ന പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. ഈ സുപ്രധാന കരാർ യാഥാർഥ്യമാക്കാൻ സഹായിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നയതന്ത്ര ശ്രമങ്ങളെ യുഎഇ പ്രശംസിച്ചു.ഈ ഉടമ്പടി പ്രാദേശിക സ്ഥിരതയിലേക്കുള്ള നല്ലൊരു ചുവടുവയ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും മാനുഷിക, സുരക്ഷാ ഭീഷണികൾ തടയാനും രാജ്യാന്തര തലത്തിലുള്ള ഏകോപനം തുടരേണ്ടതുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ ലബനന് യുഎഇയുടെ പൂർണ്ണ പിന്തുണയും ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സ്ഥാപനങ്ങളിൽ മാത്രം ആയുധങ്ങൾ പരിമിതപ്പെടുത്താനും, സായുധ-തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാനും ലബനൻ നടത്തുന്ന ശ്രമങ്ങൾക്ക് യുഎഇ പിന്തുണ പ്രഖ്യാപിച്ചു.