മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു
പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ നിസാർ വയനാട് (44) ദുബൈയിൽ അന്തരിച്ചു. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച വൈകീട്ടോടെ ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ സംഗീതപരിപാടികൾക്കായി കഴിഞ്ഞ മാസമാണ് യു.എ.ഇയിൽ എത്തിയത്.
സൗദിയിലും ദുബൈയിലും വരുംദിവസങ്ങളിൽ നടക്കാനിരുന്ന വിവിധ സംഗീതപരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അന്ത്യം. നിരവധി ജനപ്രിയ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 'പ്രഫസർ ഡിങ്കൻ' എന്ന മലയാള സിനിമയിലും കന്നട ചിത്രത്തിലും പിന്നണി ഗായകനായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദ സാദൃശ്യം ഗാനമേള വേദികളിൽ ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ബഹ്റൈനിൽ ഉദിത് നാരായണനൊപ്പം വേദി പങ്കിട്ടത് ഏറെ തരംഗമായിരുന്നു. കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ.