ദുബായിൽ മസ്ജിദുകളിലും ഇനി സ്വദേശിവൽക്കരണം; 154 സ്വദേശികളെ നിയമിച്ചു

 

മസ്ജിദുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കി ദുബായ് മതകാര്യ വകുപ്പ്. ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ തസ്തികകളിലാണ് ഇനി സ്വദേശി നിയമനം. ഈ തസ്തികകളിൽ ഇതിനോടകം 154 സ്വദേശികളെ നിയമിച്ചു.സ്വദേശി പ്രഭാഷകരെ അക്കാദമികമായും ബൗദ്ധികമായും പ്രഫഷനലായും ശാക്തീകരിക്കുന്നതിനും സജ്ജരാക്കുന്നതിനും ദുബായ് മതകാര്യ വകുപ്പിനു പ്രത്യേക നയങ്ങളുണ്ട്. മത സന്ദേശത്തിന്റെ ആധികാരികതയും സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയും സംയോജിപ്പിക്കുന്ന പ്രഭാഷണം ജനങ്ങളിൽ എത്തിക്കുന്നതിനു സ്വദേശിവൽകരണം സഹായിക്കുമെന്നാണ് മതകാര്യവകുപ്പിന്റെ വിലയിരുത്തൽ.

പള്ളികളിലെ തദ്ദേശീയ ഖത്തീബുമാരുടെ (പ്രഭാഷകർ) സാന്നിധ്യം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തി വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങൾ കൂടുതൽ കാര്യക്ഷമാക്കാൻ സഹായിക്കും. മലയാളികൾ ഉൾപ്പെടെ ധാരാളം വിദേശികൾ ദുബായിലെ വിവിധ മസ്ജിദുകളിൽ ജോലി ചെയ്യുന്നുണ്ട്.