സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

 

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്, ഈദ് അൽ ഫിത്തർ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ, തുറസ്സായ ഈദ് ഗാഹുകൾക്ക് പകരം പള്ളികൾക്കുള്ളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. സാധാരണയായി വലിയ മൈതാനങ്ങളിലും മറ്റും നടക്കാറുള്ള ഈദ് ഗാഹുകൾക്ക് പകരം, ആ പ്രദേശങ്ങളിലെ ജുമാ മസ്ജിദുകളിലും നമസ്കാരത്തിനായി പ്രത്യേകം സജ്ജീകരിച്ച മറ്റ് പള്ളികളിലും സൗകര്യമൊരുക്കും. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല പ്രവിശ്യകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വിശ്വാസികൾ പ്രാദേശികമായ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച (മാർച്ച് 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു. മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അൽ കാമിൽ, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. എന്നാൽ ജിദ്ദ, റാബിഗ് എന്നിവിടങ്ങളിൽ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമായേക്കാം.