കുവൈത്തിന് 'അനുഭാവം'പ്രകടിപ്പിച്ചു പാകിസ്താൻ വിശകലന വിദഗ്ധർ

 

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിൽ തുടർച്ചയായ ആക്രമണങ്ങൾ നേരിട്ട കുവൈത്തിന് 'അനുഭാവം' പ്രകടിപ്പിച്ചു പാകിസ്താൻ നയതന്ത്ര, പ്രതിരോധ വിശകലന വിദഗ്ധർ. ഇസ്ലാമാബാദിലെ സമാധാന ചർച്ചകൾക്ക് ശേഷം പൂർണ വെടിനിർത്തൽ പ്രതീക്ഷിക്കുന്നതായും ഇവർ വ്യക്തമാക്കി. ഇസ്ലാമാബാദിൽ നടക്കുന്ന യു.എസ്-ഇറാൻ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

കുവൈത്തിലെ ജനങ്ങളെയും, ഇരകളുടെ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നതായി അമേരിക്കയിലെ പാകിസ്താൻ മുൻ അംബാസഡറും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ മസൂദ് ഖാൻ പറഞ്ഞു. കുവൈത്തിന്റെ നഷ്ടങ്ങളിൽ ഞങ്ങൾ സഹതപിക്കുകയും റിഫൈനറികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകൾ പാകിസ്താനും, കുവൈത്തിനും, ഗൾഫ് രാജ്യങ്ങൾക്കും, മുഴുവൻ ലോകത്തിനും സന്തോഷവാർത്തയാണ്.

ചർച്ചകൾ ഫലം കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, താൽക്കാലിക വെടിനിർത്തൽ സ്ഥിരമായ വെടിനിർത്തലായി മാറുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ധാരണയിലെത്താൻ കഴിഞ്ഞാൽ ലോകം മുഴുവൻ അതിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിനുണ്ടായ നഷ്ടങ്ങളിൽ അനുശോചനം അറിയിക്കുന്നതായും പാകിസ്താന് കുവൈത്തുമായി ശക്തമായ ബന്ധമുണ്ടെന്നും ഇസ്ലാമാബാദ് ചർച്ചകളിൽ പ്രതിരോധ വിശകലന വിദഗ്ദ്ധനായി പങ്കെടുക്കുന്ന പാകിസ്താൻ നാവികസേന വൈസ് അഡ്മിറൽ മുഹമ്മദ് സലീം പറഞ്ഞു.

പാകിസ്താൻ സ്വീകരിച്ച ഈ സമാധാന സംരംഭം കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഗുണം ചെയ്യും. എല്ലാ രാജ്യങ്ങളുമായും ശക്തവും നല്ലതുമായ ബന്ധം പുലർത്തുന്ന നിലപാട് കൊണ്ടാണ് പാകിസ്താൻ സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.