പാസ്‌പോർട്ട് ഫീസ് വർധന പ്രവാസികളോടുള്ള വെല്ലുവിളി; പിൻവലിക്കണമെന്ന് ‘ഓർമ’

 

 

സാധാരണക്കാരായ അപേക്ഷകരെയും വിദേശത്ത് ജോലി ചെയ്യുന്ന കോടിക്കണക്കിന് പ്രവാസികളെയും കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുന്ന തരത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) ആവശ്യപ്പെട്ടു.14 വർഷത്തിന് ശേഷമുള്ള ഫീസ് പരിഷ്കരണമെന്ന പേരിൽ ജൂലൈ ഒന്നു മുതൽ സാധാരണ പാസ്‌പോർട്ടിന് ഏകദേശം 66 ശതമാനം വരെ ഫീസ് വർധനയും തത്കാൽ സേവനങ്ങൾക്ക് വൻതോതിലുള്ള വർധനവുമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായും 60 പേജുള്ള പാസ്‌പോർട്ടിന്റെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും ഉയർത്തിയിട്ടുണ്ട്. തത്കാൽ അപേക്ഷകൾക്കും വിദേശത്തുനിന്നുള്ള അപേക്ഷകൾക്കും ഇതിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് ഈ ഫീസ് വർധനവ് ഇരട്ടപ്രഹരമാണെന്ന് ഓർമ ചൂണ്ടിക്കാട്ടി. നിലവിലുള്ള കോൺസുലാർ സേവന നിരക്കുകൾക്ക് പുറമേ വിദേശങ്ങളിലെ പാസ്‌പോർട്ട് സേവന നിരക്കുകളിലും ഗണ്യമായ വർധനവ് വരുത്തിയിരിക്കുന്നത് പ്രവാസികളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ്.

പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമല്ല, ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലന്വേഷകരുടെ ജീവിത സ്വപ്നങ്ങളിലേക്കുള്ള പ്രധാന രേഖ കൂടിയാണ്. വിദേശത്ത് മെച്ചപ്പെട്ട ജീവിതം തേടുന്ന സാധാരണക്കാരെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഈ ഫീസ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.