5 വർഷത്തിനുള്ളിൽ 5000 സ്വദേശികൾക്ക് ധനവിനിമയ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്

 

അടുത്ത 5 വർഷത്തിനുള്ളിൽ 5000 സ്വദേശികൾക്ക് ധനവിനിമയ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്. ഈ വർഷം ആദ്യ 6 മാസത്തിനിടെ 813 പേർക്ക് നിയമനം നൽകിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും സ്വദേശികളെ പ്രധാന തസ്തികളിൽ നിയമിക്കും. 

1000 സ്വദേശികളെ പുതിയ തസ്തികകളിൽ നിയമിക്കുകയാണ് ലക്ഷ്യം. ഇതിൽ 81.3 ശതമാനം നിയമനവും പൂർത്തിയായതായി സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബിൽ അമ അറിയിച്ചു.

സ്വദേശികളുടെ നിയമന വകുപ്പായ 'നാഫിസ്' എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ്, യുഎഇ ബാങ്ക്സ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണു നിയമനം നടത്തുന്നത്. 700 പേരെ കൂടി ഈ വർഷം നിയമിക്കും. യുഎഇ സെൻട്രൽ ബാങ്കിന്റെ ഭാവി വിഷൻ 2050ന്റെ ഭാഗമാണ് ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം. ബാങ്കുകളുടെ പ്രതിവർഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു നിയമനം നിശ്ചയിക്കുക.