ഹയർസെക്കൻഡറി പരീക്ഷയിൽ യുഎഇയിലെ സ്കൂളുകൾക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനം
ഹയർസെക്കൻഡറി പരീക്ഷയിൽ യുഎഇയിലെ സ്കൂളുകൾക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനം. യുഎഇയിലെ 7 സ്കൂളുകളിൽനിന്നായി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത 587 പേരിൽ 464 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.129 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. 2 സ്കൂളുകൾക്കു നൂറുശതമാനം വിജയം. 3 വിദ്യാർഥികൾക്ക് 1200ൽ 1200 മാർക്കും ലഭിച്ചു. 123 പേർ തോറ്റു. വിജയശതമാനം 79.04. മേഖലയിലെ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയതിനാൽ പ്ലസ് വൺ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയതാണ് ഇത്രവലിയ തോൽവിക്കു കാരണമെന്നാണു സൂചന. മാർക്കിടുന്നതിൽ വിദ്യാർഥികൾ പ്രകടിപ്പിച്ച ആശങ്ക ശരിവയ്ക്കുന്നതാണു വിജയശതമാനം. മാർക്ക് കുറഞ്ഞ വിദ്യാർഥികൾ സേ പരീക്ഷ എഴുതി ഫലം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
∙ അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി 105 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 100% വിജയം. 70 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. നിയ ജിജേഷ്, സഹ്‌വ നൌഷാദ്, ഷദ ഹംന എന്നിവർ 1200ൽ 1200 മാർക്കും നേടി. ഇംറാൻ ബിൻ അബൂബക്കർ, അബ്ദുൽഹാദി ഷറഫ് എന്നിവർ 1198 മാർക്കു നേടി രണ്ടാം സ്ഥാനത്തും ഹെസ്സ മർയം ഷക്കീർ, സാറ ബീവി എന്നിവർ 1196 മാർക്കുമായി സ്കൂളിൽ മൂന്നാമതുമെത്തി.
∙ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 55 വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി 100 മേനി വിജയം സ്വന്തമാക്കി. ഇവിടെ 14 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
∙ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 107 പേരിൽ 99 വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഇവിടെ 15 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 9 പേർ തോറ്റു.
∙ ദുബായ് ഗൾഫ് മോഡൽ സ്കൂളിലെ 121 വിദ്യാർഥികളിൽ 58 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഇവിടെ 5 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 63 പേർ തോറ്റു.