യുഎഇയിൽ തൊഴിൽ വിപണി ഭദ്രം; ശമ്പളം കൃത്യമായി നൽകുന്നുവെന്ന് മന്ത്രാലയം

 

പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും യുഎഇയിലെ തൊഴിൽ വിപണി സുസ്ഥിരമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയുള്ള കണക്കുകൾ വിശകലനം ചെയ്താണ് വ്യാഴാഴ്ച മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ 99 ശതമാനം തൊഴിലാളികളെയും ഉൾക്കൊള്ളുന്നതാണ് ഡബ്ല്യുപിഎസ് സംവിധാനം. യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് മന്ത്രാലയം നടത്തുന്ന നിരീക്ഷണത്തിൽ, നിലവിലെ സാഹചര്യങ്ങൾ ശമ്പള വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. കമ്പനികൾ തങ്ങളുടെ ബാധ്യതകൾ കൃത്യമായി നിറവേറ്റുന്നുണ്ട്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും വൈവിധ്യവുമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തൊഴിൽ മേഖലയിലെ സജീവത വ്യക്തമാക്കുന്ന കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. മാർച്ച് മാസത്തിൽ മാത്രം 23 ലക്ഷത്തിലേറെ ഇടപാടുകളാണ് മന്ത്രാലയം വഴി പൂർത്തിയാക്കിയത്. 2026-ന്റെ ആദ്യ പാദത്തിലെ ആകെ ഇടപാടുകൾ ഏതാണ്ട് 70 ലക്ഷത്തിനടുത്തെത്തി. മന്ത്രാലയത്തിന്റെ കോൾ സെന്ററുകൾ വഴി 40 ലക്ഷത്തിലധികം അന്വേഷണങ്ങൾക്കും 22 ഭാഷകളിലായി 15 ലക്ഷം നിയമപരമായ കൺസൾട്ടേഷനുകൾക്കും മറുപടി നൽകി.