18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം: മാനവികതയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ കാഴ്ചപ്പാടിലാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത അധിഷ്ഠിതമായിരിക്കുന്നതെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശയങ്ങൾ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് രൂപീകരണത്തിന്റെ 20-ാം വാർഷിക വേളയിലാണ് ഉച്ചകോടി നടക്കുന്നത്. നിലവിലെ ആഗോള ഭരണസംവിധാനങ്ങളിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്നും എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ള വേദിയായി ഇത് മാറണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ 'ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം' രൂപവത്കരിക്കാനും പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം ഒരുക്കാനും അദ്ദേഹം നിർദേശിച്ചു.
അതേസമയം, പശ്ചിമേഷ്യൻ വിഷയങ്ങളിലടക്കം അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്ന സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ അനുരഞ്ജനമുണ്ടായതായാണ് സൂചന. ഇന്ത്യൻ നയതന്ത്ര സംഘം നടത്തിയ നിരന്തര ചർച്ചകളെത്തുടർന്നാണ് സംയുക്ത പ്രസ്താവനയിൽ സമവായത്തിലെത്തിയത്.