മമതയ്ക്ക് കനത്ത തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിൽ

 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (TMC) കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ രംഗത്ത്. പാർട്ടിയുമായുള്ള വാടകക്കരാറിന്റെ കാലാവധി 2025-ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രതിസന്ധി തുടരുന്നതിനിടയിലാണ് പുതിയ തിരിച്ചടി.

2022-ലാണ് കൊൽക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലായിരുന്ന ഈ കെട്ടിടം തൃണമൂൽ കോൺഗ്രസ് ദേശീയ ആസ്ഥാനത്തിനായി വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും പാർട്ടിയുടെ പ്രധാന വാർ റൂം പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിനാൽ അടിയന്തരമായി കെട്ടിടം ഒഴിപ്പിച്ചു നൽകണമെന്നാണ് ഉടമയുടെ ആവശ്യം.

അതേസമയം, 2022-ന് മുമ്പ് തൃണമൂൽ കോൺഗ്രസ് ആസ്ഥാനമായിരുന്ന 'തൃണമൂൽ ഭവൻ' എന്ന കെട്ടിടവും ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു എംഎൽഎ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടമെന്നും മമത ബാനർജി ഇത് ഒഴിഞ്ഞുതരണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഭൂരിഭാഗം എംഎൽഎമാരും വിമതസഖ്യത്തിലേക്ക് നീങ്ങുന്നതിനിടയിൽ പാർട്ടി ഓഫീസുകൾ കൂടി നഷ്ടപ്പെടുന്നത് തൃണമൂലിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.