ലഹരിക്ക് അടിമയായ യുവാവിനെ പിതാവും സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തി

 

ലഹരിക്ക് അടിമയായ 35കാരനെ പിതാവും സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

പ്രതികൾ മൂന്നുപേരെയും അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ അംബാദ് താലൂക്കിൽ വെച്ച് മെയ് 15 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കൃഷിയിടത്തിൽവെച്ച് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും യുവാവിനെ മൂവരും ചേർന്ന് ക്രൂരമായി മർദിച്ചു. ഇതേ തുടർന്ന് ഗുരുതരമായ പരിക്കേറ്റ ഇയാൾ മരിച്ചു. പൊലീസ് നടപടി ഭയന്ന് പിറ്റേദിവസം സംഭവ സ്ഥലത്തെത്തിയ പ്രതികൾ മൃതദേഹം കത്തിക്കുകയായിരുന്നു.