പഞ്ചാബിൽ എഎപിക്ക് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു
പഞ്ചാബിലെ ആം ആദ്മി പാർട്ടിയിൽ രാഷ്ട്രീയ ചലനങ്ങൾ ശക്തമാകുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അടുത്ത ബന്ധുവും കടുത്ത രാഷ്ട്രീയ വിമർശകനുമായ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഭഗവന്ത് മന്നിന്റെ പിതാവിന്റെ അനുജന്റെ മകനാണ് ഗ്യാൻ സിങ്. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെയും പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ഝാക്കറുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ഗ്യാൻ സിങ്ങിനൊപ്പം പ്രമുഖ വ്യവസായിയും എൻആർഐയുമായ ബൽജിന്ദർ സിങ് ബർണാല, ജലാദാബാദ് എംഎൽഎ ഗോൾഡി കാംബോജിന്റെ പിഎ ആയിരുന്ന മൻജിന്ദർ സിങ് സാജൻ ഖേര എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. പഞ്ചാബ് ഈ മാസം അവസാനത്തോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുന്ന ഈ നീക്കങ്ങൾ നടക്കുന്നത്.
എഎപി സർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും നിരന്തരം ചോദ്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഗ്യാൻ സിങ് മൻ. അടുത്തിടെ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നുതന്നെ ബിജെപിയിലേക്ക് ആളുകളെത്തുന്നത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.