അഹമ്മദാബാദ് വിമാനാപകടം; ബോയിങ് 787ന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങൾ വിശദമായി പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന

 

അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സമഗ്രമായി വിലയിരുത്തണമെന്ന് പൈലറ്റുമാരുടെ സംഘടനയായ എഫ്‌ഐപി. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ വിശദമായി പരിശോധിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടാണ് ആവശ്യം ഉന്നയിച്ചത്.

ബോയിങ് 787ന്റെ രൂപകൽപ്പനയിൽ ഇലക്ട്രിക്കൽ സംവിധാനങ്ങൾക്കുള്ള പങ്ക് കണക്കിലെടുത്ത് പരിശോധന നടത്തണമെന്നും എല്ലാ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് നിയന്ത്രിത സംവിധാനങ്ങളും വിശദമായി പരിശോധിക്കണമെന്നും എഫ്‌ഐപി ആവശ്യപ്പെട്ടു.

2025 ജൂൺ 12നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ 171 വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും അപകടത്തിൽ മരിച്ചു. വിമാനം മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക് പതിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന 19 പേരും മരിച്ചു. ആകെ 260 പേരാണ് അപകടത്തിൽ മരിച്ചത്.