വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർക്ക് വീരമൃത്യു, അപകടം അസ്സമിലെ ജോർഹാട്ടിൽ

 

അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ 'AN-32' വിമാനമാണ് ജോർഹാട്ടിലെ റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോ-പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖീമരം കുമാവത്ത്, അഗ്നിവീർവായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ട ധീരസൈനികർ. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപം തകർന്നുവീഴുകയായിരുന്നു. തകർന്നുവീണയുടൻ തന്നെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന വ്യോമതാവളങ്ങളിലൊന്നാണ് ജോർഹാട്ടിലേത്. സംഭവത്തിൽ പ്രതിരോധ മന്ത്രാലയവും വ്യോമസേനാ മേധാവികളും അനുശോചനം രേഖപ്പെടുത്തി.