അജിത് പവാറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി രാജ്യം

 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ  അജിത് പവാറിന് (66) രാജ്യം  വിടനൽകി. ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ. രാഷ്ട്രീയ പ്രമുഖരും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും പാർട്ടി പ്രവർത്തകരും ബാരാമതിയിലെത്തി തങ്ങളുടെ പ്രിയപ്പെട്ട 'അജിത് ദാദ'യ്ക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിച്ചു.

അജിത് പവാറിന്റെ ഭൗതികദേഹം ദേശീയ പതാക പുതപ്പിച്ച് ജന്മനാടായ കാട്ടേവാടിയിൽ നിന്ന് ബാരാമതിയിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീക്കൊളുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖർ കാട്ടേവാടിയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരണപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 8 മണിയോടെ മുംബൈയിൽനിന്നും പുറപ്പെട്ട ലിയർ ജെറ്റ് 45എന്ന വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ 8.45 നായിരുന്നു അപകടം. ബാരാമതിയിൽ എൻസിപിയുടെ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അജിത് പവാർ.